കൊച്ചി: മുംബൈ പോലീസ് എന്ന വ്യാജേന ആൾമാറാട്ടം നടത്തി എളംകുളം സ്വദേശിനിയും വയോധികയുമായ വീട്ടമ്മയെ കബളിപ്പിച്ച് 6,38,21,864 രൂപ തട്ടിയെടുത്തു. എളംകുളം തൻസീൽ ഷാലറ്റ് ഫ്ലാറ്റ് നമ്പർ 8 സിയിൽ ലീലാ മത്തായി (77) യാണു തട്ടിപ്പിനിരയായത്. വീട്ടമ്മയുടെ പരാതിപ്രകാരം കൊച്ചി സൈബർ പോലീസ് കേസെടുത്തു.
മുംബൈ പോലീസിൽനിന്നാണു വിളിക്കുന്നതെന്ന് പറഞ്ഞ പ്രതികൾ മണി ലോൺ ഡ്രിംഗ് ഇടപാടിൽ പ്രതിപ്പട്ടികയിലുണ്ടെന്നും ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് പണം തട്ടിയെടുത്തതായാണു കേസ്. വീട്ടമ്മ സൈബർ പോലീസിൽ നേരിട്ടു നൽകിയ പരാതിയിൽ ഇവരിൽനിന്നു പണം അപഹരിച്ച പ്രതികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളുണ്ട്.
കഴിഞ്ഞ ഒക്ടോബർ മൂന്നു മുതലാണ് പ്രതികൾ നൽകിയ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് വീട്ടമ്മ പണം ട്രാൻസ്ഫർ ചെയ്തത്. ഒന്നുമുതൽ നാലുവരെയുളള പ്രതികളായ പ്രദീപ് ജയ്സ്വാൾ, കീർത്തിശ്രീ, അങ്കിത് തിവാരി, അശോക് മണ്ടേല എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണു പണം അയച്ചിട്ടുള്ളതെന്ന് സൈബർ പോലീസ് പറഞ്ഞു.
പ്രതികളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അന്വേഷണവിഭാഗം ശേഖരിച്ചുവരികയാണ്.